കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ. രണ്ട് മാസം മുൻപും പ്രതിക്ക് പരോൾ ലഭിച്ചതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിലെ മറ്റ് പ്രതികളായ പീതാംബരൻ, ജിജിൻ എന്നിവരും നിലവിൽ പരോളിലാണ്.
സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് ഇഷ്ടാനുസരണം പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ ആരോപിച്ചത്. അനധികൃത പരോളുകളെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.
ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതിയായ സുബീഷിന് കഴിഞ്ഞ വർഷം പരോൾ അനുവദിച്ചതും വലിയ വിവാദമായിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുബീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്.
2019 ഫെബ്രുവരി 17നാണ് കാസർഗോഡ് പെരിയ കല്യാട് സ്വദേശികളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. വിവിധ വാഹനങ്ങളിലെത്തിയ സംഘം ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ 14 പേരാണ് പ്രതികൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗമായ എ. പീതാംബരനാണ് ഒന്നാം പ്രതി.






