തൃശ്ശൂർ: കുന്നംകുളം നഗരത്തിന്റെ പരമ്പരാഗത ആഘോഷമായ പിണ്ടി പെരുന്നാൾ ജനുവരി അഞ്ചും ആറും തീയതികളിലായി നഗരസഭയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനം.
നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.പിണ്ടി പെരുന്നാൾ നടത്തിപ്പിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കും. നഗരസഭാ പരിധിയിലെ പ്രധാന അഞ്ച് സ്ഥലങ്ങളിൽ കവാടങ്ങൾ സ്ഥാപിച്ച് പെരുന്നാൾ ആഘോഷങ്ങളെ ഭംഗിയായി വരവേൽക്കും. പെരുന്നാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തും.
ആഘോഷങ്ങളുടെ പ്രചാരണം ഊർജ്ജിതമാക്കുന്നതിനും പ്രത്യേക നടപടികൾ സ്വീകരിക്കും. ജനുവരി അഞ്ചിന് വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന പിണ്ടി പെരുന്നാൾ ദിനാഘോഷത്തിൽ എ സി മൊയ്തീൻ എംഎൽഎ ദീപം കൊളുത്തും. ചടങ്ങിൽ അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി, വടുതല ജുമാ മസ്ജിദ് ഖതീബ് കമാലി സുബൈർ അൻവരി എന്നിവരും പങ്കാളികളാകും. ആഘോഷങ്ങളുടെ ഭാഗമായി ജനുവരി ആറിന് രാത്രി എട്ടിന് കുറുമ്പത്തുരുത്ത് നവകേരള ചവിട്ടുനാടക കലാസമിതിയുടെ ചവിട്ടുനാടക അവതരണവും നടക്കും.
ഡൽഹി കേന്ദ്ര സംഗീത നാടക അക്കാദമി ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി മുന്നൂറിലധികം വേദികളിൽ ചവിട്ടുനാടകം അവതരിപ്പിച്ച അനുഭവസമ്പത്തുള്ള കലാസമിതിയാണ് നവകേരള ചവിട്ടുനാടക കലാസമിതി. വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവചരിത്രം ആധാരമാക്കിയ ചവിട്ടുനാടകമാണ് കുന്നംകുളത്ത് അവതരിപ്പിക്കുന്നത്. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനവും വിശുദ്ധ സെബസ്ത്യാനോസിന്റെ രക്തസാക്ഷിത്വവും ഏകദേശം തൊണ്ണൂറ് മിനിറ്റിൽ ചുവടുകളിലൂടെയും അഭിനയത്തിലൂടെയും ദൃശ്യവൽക്കരിക്കും.
സാംസ്കാരിക ഐക്യത്തിന്റെയും മതസൗഹാർദത്തിന്റെയും സന്ദേശവുമായി കുന്നംകുളം നഗരത്തിൽ പിണ്ടി പെരുന്നാൾ ഈ വർഷവും ആഘോഷപൂർണമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.



