തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പിഎം ശ്രീയിൽ സിപിഎം-ബിജെപി ഡീലെന്ന് ഉയർത്തിക്കാട്ടി കെ.എസ്.യു ശക്തമായ നടപടി സ്വീകരിക്കും. തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ വസതിയിലേക്ക് കെ.എസ്.യു നൈറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അലോംസ്യസ് സേവ്യർ അറിയിച്ചു.
നാളെ സ്പീക്ക് അപ്പ് ക്യാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലം തല സ്റ്റുഡന്റ്സ് വാക്ക്, ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച്, എന്നിവയും സംഘടിപ്പിക്കപ്പെടും. ഇതിന് ശേഷവും 1000 വിദ്യാർത്ഥികളെ സംബന്ധപ്പെടുത്തി ലോങ് മാർച്ച് നടത്തും എന്ന് പത്തനംതിട്ട മാരമൺ റിട്രീറ്റ് സെന്ററിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.
കേന്ദ്രത്തിന്റെ അജണ്ടകൾ സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ പിഎം ശ്രീ ഉപയോഗിക്കുന്നുവെന്നും, കേരളത്തിലെ മേഖലയെ ആർ.എസ്.എസ്സിന് വിൽപ്പന ചെയ്ത പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ നേരിട്ട് വഴിയിൽ തടയുമെന്ന് മുന്നറിയിപ്പ് നൽകി.
മൂന്നു ദിവസം നീണ്ട സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻസെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, ജില്ല പ്രസിഡന്റുമാർ, കൺവീനർമാർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.




