നാഗ്പുര്‍: മുന്‍ ഭാര്യയ്ക്ക് കോടതി ഉത്തരവിട്ട ജീവനാംശം നല്‍കുന്നതിനായി മാല മോഷണത്തിനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍. മങ്കപുരിലെ ഗണപതിനഗര്‍ സ്വദേശിയായ കനയ്യ നാരായണ്‍ ബൗരാഷിയെയാണ് പോലീസ് അറസ്റ് ചെയ്തത്. അടുത്തിടെ നടന്ന ഒരു കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
ഫെബ്രുവരി 22-ന് മനീഷ്‌നഗറില്‍ ബൈക്കിലെത്തിയ അക്രമി ജയശ്രീ ജയകുമാര്‍ ഗഡെ എന്ന 74-കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കനയ്യയിലേക്കെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ നാല് കവര്‍ച്ചകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
വിവാഹബന്ധം വേർപെടുത്തിയ പ്രതിയോട് ഭാര്യയ്ക്ക് ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം, ആദ്യ ഭാര്യയ്ക്ക് പ്രതിമാസം 6,000 രൂപ ജീവനാംശം നല്‍കാനാണ് താന്‍ മാല പൊട്ടിക്കലിലേക്ക് കടന്നതെന്നാണ് കനയ്യ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തൊഴില്‍രഹിതനാണ് ഇയാള്‍. എന്നാല്‍, കോവിഡ് സമയത്ത് ഇയാള്‍ വീണ്ടും ഒരു വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി.
ശ്രീ സായ് ജ്വല്ലേഴ്സിന്റെ ഉടമയായ അമര്‍ദീപ് കൃഷ്ണറാവു നഖാട്ടെ എന്ന പ്രാദേശിക ജ്വല്ലറിയുടമയ്ക്ക് കനയ്യ മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് വിറ്റതായും അന്വേഷണത്തില്‍ വ്യക്തമായി. മോഷ്ടിച്ച വസ്തുക്കള്‍ വാങ്ങിയതിന് നഖാട്ടെയേയും അറസ്റ്റ് ചെയ്തു.






