തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇത്തവണ നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരമായി. യുഡിഎഫിന് വേണ്ടി കെ. ജയശങ്കർ മത്സരിച്ചപ്പോൾ, സിപിഐയുടെ സ്ഥാനാർഥിയായി കെ.ടി. ഷാജൻ മാസ്റ്റർ രംഗത്തെത്തി. എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരിച്ചത് കുന്നംകുളം മണ്ഡലം ബിജെപി പ്രസിഡന്റും യുവ നേതാവുമായ പി.ജെ. ജെബിൻ ആയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ ബിജെപിക്ക് ലഭിച്ചത് വെറും 55 വോട്ടുകൾ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ബിജെപിക്ക് ഇവിടെ വലിയ മുന്നേറ്റം ഉണ്ടാകില്ലെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. എന്നാൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി.
ആദ്യ റൗണ്ടുകളിൽ തന്നെ പി.ജെ. ജെബിൻ മുന്നിലെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി.അവസാനം കെ. ജയശങ്കർ 356 വോട്ടുകൾ നേടി വിജയിച്ചെങ്കിലും, പി.ജെ. ജെബിൻ 328 വോട്ടുകൾ നേടി വെറും 28 വോട്ടിന്റെ മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. സിപിഐ സ്ഥാനാർഥിക്ക് 323 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 56 വോട്ടിൽ നിന്ന് 328 വോട്ടിലേക്കെത്തിയ ഈ മുന്നേറ്റം, വാർഡിൽ ബിജെപിക്ക് ശക്തമായ അടിത്തറ ഒരുക്കിയതായാണ് വിലയിരുത്തൽ.
ക്രൈസ്തവ സഭയ്ക്ക് സ്വാധീനമുള്ള വാർഡിൽ, യുവ നേതാവായ പി.ജെ. ജെബിൻ നേടിയ ജനപ്രീതി എൻഡിഎയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ജയമുണ്ടായില്ലെങ്കിലും, ഈ പ്രകടനം വിജയത്തിനടുത്തെത്തിയ പോരാട്ടമായി വോട്ടർമാരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ വിലയിരുത്തുന്നു. കാട്ടകാമ്പാൽ രാഷ്ട്രീയത്തിൽ പുതിയ സാധ്യതകളുടെ തുടക്കമായി പതിനൊന്നാം വാർഡിലെ ഈ ഫലം മാറുകയാണ്.






