ഇടുക്കി: ഉപ്പുതറയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരുടേയും തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണ് ഉപ്പുതറ 9 ഏക്കറില്‍ സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവന്‍, ദിയ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തെ പുറത്തുകാണാതായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി സജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് മോഹനൻ പറഞ്ഞു.
ഓട്ടോറിക്ഷ വാങ്ങുന്നതിനായാണ് സജീവ് പണം വായ്പയ്ക്കെടുത്തത്. രണ്ട് മാസത്തെ തവണ അടയ്ക്കുന്നതില്‍ മുടക്കം സംഭവിച്ചു. ഇതിന് പിന്നാലെ സ്ഥാപനത്തില്‍ നിന്ന് സജീവിനെയും തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തി. വീട് വിറ്റ് പണം നല്‍കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ ഏജന്റ് അസഭ്യവാക്കുകള്‍ വിളിക്കുകയാണ് ചെയ്തതെന്നും പിതാവ് പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മര്‍ദം സജീവിന് ഉണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കിയിരുന്നു.






