തിരുവനന്തപുരം: പോത്തോൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. ശിക്ഷാവിധി കോടതി നാളെ പ്രസ്താവിക്കും.
2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്. കേസിലെ ഒന്നാം പ്രതി സുധീഷിന്‍റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികതളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു. കാൽവഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. 2കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിൽ ഉണ്ടായത്. കേസിലെ എല്ലാ പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കേസിൽ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. പ്രതികളെ പേടിച്ചാണ് കൂറുമാറലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുധീഷ് കൊല്ലപ്പെട്ട വീട്ടിലെ ഉടമ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.




