കോഴിക്കോട് : താമരശേരിയില്‍ ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി റിമാൻഡില്‍. പ്രതി കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28) നെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിലെത്തിയത്.
മാധ്യമങ്ങളെ നോക്കി കൈ വീശിയും ചിരിച്ചുമായിരുന്നു പ്രതിയുടെ പ്രതികരണം. എട്ട് മാസം ഗർഭിണിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെയാണ് പങ്കാളിയായ ഷാഹിദ് റഹ്മാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചത്. ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മറ്റൊരു പരാതിയിൽ കോടഞ്ചേരി പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നെങ്കിലും, പിന്നീട് വിട്ടയക്കുകയായിരുന്നു. പിന്നീട് വീട്ടിൽ എത്തിയാണ് സംശയ രോഗിയായ യുവാവ് ഭാര്യയെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്.






