തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് സംസ്ഥാനത്തെത്തും. വൈകിട്ട് 6.20 ന് ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ താമസിക്കും.
നാളെയാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാവിലെ 9.35ന് വ്യോമസേനാ ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പുറപ്പെടുന്ന രാഷ്ട്രപതി, 10.20ന് നിലയ്ക്കലെത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്കും പിന്നീട് മലകയറലിനുമായി പ്രത്യേക ഗൂർഖാ ജീപ്പിലൂടെയും സന്നിധാനത്തേക്കും എത്തും. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദർശനം പൂർത്തിയാക്കി ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 3 മണിക്ക് പമ്പയിലേക്ക് മടങ്ങും.
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ മുന്നിൽ കണ്ടു സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. തീർത്ഥാടകർക്ക് നാളെ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ഇന്ന് ട്രയൽ റൺ നടക്കും. തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദർശനത്തിന് ശേഷം രാഷ്ട്രപതിക്ക് ഗവർണർ രാജ്ഭവനിൽ അത്താഴ വിരുന്നൊരുക്കും.
ഒക്ടോബർ 23ന് രാവിലെ 10ന് മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമയുടെ അനാച്ഛാദനം രാജ്ഭവനിൽ രാഷ്ട്രപതി നിർവഹിക്കും. ഉച്ചയ്ക്ക് ശിവഗിരിയിലെ ശ്രീനാരായണ ഗുരു സമാധി ശതാബ്ദി ചടങ്ങിലും വൈകുന്നേരം പാലായിലെ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കും.
ഒക്ടോബർ 24ന് എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് നാല് മണിയോടെ ഡൽഹിയിലേക്ക് മടങ്ങും.




