ന്യൂഡൽഹി: വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987-ൽ അഹമ്മദാബാദ് പിടിച്ച്, പിന്നീട് ഗുജറാത്തിൽ ബി.ജെ.പി ഭരണം നേടിയത് ഉദാഹരിച്ച്, തിരുവനന്തപുരം ബിജെപിയുടെ പുതിയ ഊർജ്ജമാണെന്ന് മോദി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും ഇന്നലെ പങ്കുവെച്ചിരുന്നു. അതേ സമയം എന്നാണ് എത്തുകയെന്ന് കാര്യത്തിൽ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്.






