ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം രാജ്യത്ത് രൂപപ്പെട്ട ഊർജ പ്രതിസന്ധി കണക്കിലെടുത്താണ് നടപടി.
പെട്രോൾ, ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും, സാധ്യമായിടത്തെല്ലാം വീടുകളിൽ നിന്നുള്ള ജോലി സംവിധാനം സ്വീകരിക്കണമെന്നും, അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വാഹനവ്യൂഹത്തിലും നിയന്ത്രണം കൊണ്ടുവന്നത്.
സുരക്ഷാ സംവിധാനത്തിൽ കൂടുതലായി വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുപകരം നിലവിലുള്ള വാഹനങ്ങളെ വൈദ്യുത സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സുരക്ഷാസേന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു.
സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെയായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുക. പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചതായി റിപ്പോർട്ടുണ്ട്. രാജസ്ഥാനിലും സമാന നടപടികൾ ആലോചിക്കുന്നതായി സൂചനയുണ്ട്. മഹാരാഷ്ട്രയിൽ നിയമസഭാംഗങ്ങളുടെ പഠനയാത്രകളും റദ്ദാക്കി.
അതേസമയം, രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 15 ശതമാനമായി ഉയർത്തി. ഇന്ധന പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഉത്തർപ്രദേശിൽ രണ്ടുദിവസത്തേക്ക് വീടുകളിൽ നിന്നുള്ള ജോലി സംവിധാനത്തിന് ഉത്തരവ് പുറത്തിറങ്ങാനിടയുണ്ടെന്നും വിവരം.






