തൃശൂര്‍: വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥനെതിരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അഭിനവിനും തടവുകാരനായ റെജിയ്ക്കുമാണ് മര്‍ദനമേറ്റത്. മാവോയിസ്റ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മനോജ്, കാപ്പ കേസിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തടവുകാരനായ റെജിയ്ക്കും മർദ്ദനമേറ്റത്. തടവുകാർ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മാവോയിസ്റ്റ് കേസിലെ പ്രതിയായ മനോജാണ് ജീവനക്കാരനായ അഭിനവിനെ കമ്പി കൊണ്ട് അടിച്ചതെന്നാണ് വിവരം. മനോജ് ജയിലിൽ തുടർച്ചയായി മുദ്രാവാക്യം വിളിക്കുന്നതു ചോദ്യം ചെയ്തതും പ്രകോപനത്തിനു കാരണമായി.
സംഭവത്തെത്തുടർന്ന് ജയിലിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ജയിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയിലാണ് വിയ്യൂരിലേത്. അത്യാധുനിക സുരക്ഷാ സൗകര്യങ്ങളോടെ നിർമിച്ച ജയിലിനു 600 തടവുകാരെ പാര്‍പ്പിക്കാനുള്ള ശേഷിയുണ്ട്.






