പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ എം പി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടി വയനാടിന്റെ പ്രിയങ്കരിയായ പ്രിയങ്കഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 ന് നടന്നു. സ്പീക്കർ ഓം ബിർല സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞ കാണാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക. സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു.

കസവ് സാരിയുടുത്ത് കേരളീയ വേഷത്തില്‍ ലോക്‌സഭയിലെത്തിയ പ്രിയങ്കയെ കോണ്‍ഗ്രസ് എംപിമാര്‍ കരഘോഷത്തോടെയാണ് വരവേറ്റത്. രാവിലെ സോണിയയുടെ വീട്ടില്‍ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് പ്രിയങ്കയെ യാത്രയാക്കിയത്.
ഇതോടെ ഒരേ സമയം ഒരു കുടുംബത്തിലെ മൂന്നു പേര്‍ എം പി മാരായിരിക്കുന്നുവെന്ന അപൂര്‍വ്വതയും കൈവന്നിരിക്കുകയാണ്. വയനാട് എം പിയായിരുന്ന രാഹുല്‍ റായ്ബറേലിയില്‍ നിന്നും വിജയിച്ചതോടെയാണ് വയനാട് മത്സരിക്കാനുള്ള അവസരം പ്രിയങ്കയിലേക്ക് വന്നു ചേര്‍ന്നത്.
റായ്ബറേലിയില്‍ സിറ്റിംഗ് എം പിയായിരുന്ന സോണിയാ ഗാന്ധി ആരോഗ്യ പ്രശ്നങ്ങളാല്‍ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചാണ് എം പിയായത്. റായ്ബറേലിയില്‍ പകരം മകന്‍ രാഹുല്‍ എത്തിയപ്പോള്‍ സഹോദരിയെ വയനാട്ടില്‍ മത്സരിപ്പിക്കുകയായിരുന്നു. പ്രിയങ്കയുടെ കന്നിയങ്കമായിരുന്നു വയനാട്ടിലേത്.

പ്രിയങ്ക കൂടി എം പിയാവുന്നതോടെ നെഹ്രു കുടുംബത്തിലെ എല്ലാവരും ജനപ്രതിനിധികളായി എന്നൊരു ചരിത്രവും കുറിക്കപ്പെട്ടിരിക്കുകയാണ്. മൂന്നു പ്രധാനമന്ത്രിമാരും ഈ കുടുംബത്തില്‍ നിന്നും ഉണ്ടായി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവര്‍ലാല്‍ നെഹ്രുവിന്റെ ഏകമകളായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി നെഹ്രു മന്ത്രി സഭയില്‍ മന്ത്രിയായി. പിന്നീട് അവര്‍ രാജ്യത്തിന്റെ ഏറ്റവും കരുത്തുന്ന പ്രധാനമന്ത്രിയായി. ലോകം കണ്ടതില്‍ വച്ച് ഏറ്റവും കരുത്തയായിരുന്ന നയതന്ത്രജ്ഞയുമായി ഇന്ദിരാ ഗാന്ധി മാറിയിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ രണ്ടുമക്കളും പിന്നീട് എം പിമാരായി. രണ്ടാമത്തെ മകന്‍ സജ്ഞയ് ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ പിന്‍ഗാമിയായി എത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു വിമാനാപകടത്തില്‍ മരണമടഞ്ഞതോടെ രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുന്നത്.

സഞ്ജയ് ഗാന്ധിയുടെ ഭാര്യ പിന്നീട് കോണ്‍ഗ്രസിന്റെ എതിരാളിയായി എത്തുകയും എം പിയും നാല് തവണ കേന്ദ്രമന്ത്രിയുമായി. മേനകാ ഗാന്ധിയും അവരുടെ ഏക മകന്‍ വരുണ്‍ ഗാന്ധിയും ഒരേ സമയം എം പിമാരായി സഭയില്‍ ഉണ്ടായിരുന്നു. പിലിബിത്തില്‍ നിന്നായിരുന്നു മേനക നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമാണ് സോണിയാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയാവുന്നതും, പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതും. റായ്ബറേലിയില്‍ നിന്നാണ് സോണിയ പാര്‍ലമെന്റില്‍ എത്തുന്നത്. എം പി മാര്‍ വഹിക്കുന്ന വരുമാനമുള്ള പദ്ധതികള്‍ സംബന്ധിച്ചുള്ള വിവാദത്തെ തുടര്‍ന്ന് രാജിവച്ച് സോണിയാ ഗാന്ധി ഉപതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും നാലുലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും പാര്‍ലമെന്റില്‍ തിരിച്ചെത്തിയിരുന്നു.

ഇത്തവണ രാഹുല്‍ ഗാന്ധി രാജിവച്ചൊഴിഞ്ഞ വയനാട്ടില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പിയങ്ക നാലുലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് പാര്‍ലമെന്റ് അംഗമായതെന്നതും മറ്റൊരു ചരിത്രം.
ഇത്തവണ സുല്‍ത്താന്‍ പൂരില്‍ നിന്നും പരാജയപ്പെട്ടതോടെ മേനകാ ഗാന്ധി പാര്‍ലമെന്റില്‍ ഇല്ല. വരുണ്‍ ഗാന്ധിക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയും പാര്‍ലമെന്റ് അംഗമായിരുന്നു.




