മലപ്പുറം : തൃപ്രങ്ങോട് ദേവസ്വത്തിൻ്റെ മൃത്യുഞ്ജയ കീർത്തി പുരസ്‌കാരത്തിന് പ്രഫ. വി മധുസൂദനൻ നായർ അർഹനായി. 25,000 രൂപയും പ്രശ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിൽ അമൂല്യമായ കവിതകൾ രചിച്ച വ്യക്‌തിയെന്നതു പരിഗണിച്ചാണ് മധുസൂദനൻ നായർക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. മലയാള കവിതയെ ജനപ്രിയമാക്കിയ കവിയാണെന്നതും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തിയതും മധുസൂദനൻ നായരാണ്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമാണ് ഏറെ പ്രശസ്‌തമായ നാറാണത്തു ഭ്രാന്തൻ. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പദ്യകൃതിയുമാണിത്. തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്നു. കേരള സർവകലാശാലയിലും ഇഗ്നോയിലും അധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഭാരതീയം, ഗാന്ധി, ഗംഗ, സാക്ഷി തുടങ്ങി ഒട്ടേറെ കവിതകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കടമ്മനിട്ട പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
കോഴിക്കോട് സാമൂതിരി രാജയുടെ സെൻട്രൽ ദേവസ്വം നേതൃത്വം നൽകുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിൻ്റെ ഭാഗമായി ഡിസംബർ 28ന് പുറത്തെ വേദിയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ രാജ പുരസ്ക്‌കാരം സമ്മാനിക്കും. സമ്മേളനം എഡിജിപി എസ് ശ്രീജിത് ഐപിഎസ് ഉദ്ഘാടനം ചെയ്യും. തന്ത്രി കൽപുഴ കൃഷ്‌ണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.






