ഇംഫാൽ: മണിപ്പൂരിൽ അറസ്റ്റിലായ അരാംബായ് തെങ്കോൽ നേതാവ് കാനൻ സിങ്ങിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതോടെ മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുരായ് ലാംലോങ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചെങ്കിലും പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ച് നിരത്തിലിറങ്ങി.
കൂടാതെ തൗബാൽ, കാക്ചിംഗ് ജില്ലകളിലും റോഡ് ഉപരോധം, ടയറുകൾ കത്തിക്കൽ തുടങ്ങിയ പ്രതിഷേധങ്ങൾ നടന്നു. അതേസമയം ഇംഫാൽ വെസ്റ്റ് ജില്ലയിലെ തേര പ്രദേശത്തും അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഘർഷത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ബിഷ്ണുപൂർ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നമ്പോൾ റോഡിലെ തടസ്സങ്ങൾ നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും ഇത് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായെന്നും അധികൃതർ പറഞ്ഞു.






