ലക്നൗ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒബ്രയിലെ ബില്ലി മർകുണ്ടി ഗ്രാമത്തിലാണ് അപകടം നടന്നത്. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ക്വാറിയ്ക്ക് 500 മീറ്ററോളം ആഴമുള്ളതായാണ് നിഗമനം. അപകടം നടക്കുമ്പോൾ 15 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കംപ്രസർ മെഷീനുകൾ ഉപയോഗിച്ച് തൊഴിലാളികൾ പാറ തുരക്കുന്ന ഘട്ടത്തിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യുപി മന്ത്രി സഞ്ജീവ് ഗോണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.






