കോഴിക്കോട്: എം സാന്‍റ്, മെറ്റല്‍ തുടങ്ങി ക്വാറി ഉല്‍പന്നങ്ങളുടെ വില വർധിപ്പിച്ച് ക്വാറി ഉടമകള്‍.ഫൂട്ടിന് അഞ്ച് രൂപയാണ് വർധിപ്പിച്ചത്.
പെട്ടെന്നുണ്ടായ വില വർധനവിൽ ബുദ്ധിമുട്ടിലായത് കരാറുകാരും ജനങ്ങളുമാണ്. അടിയന്തര ഇടപെടലുണ്ടായെങ്കില്ലെങ്കില്‍ നിർമാണ പ്രവർത്തനം നിർത്തിവെക്കേണ്ടിവരുമെന്നാണ് കരാറുകാര്‍ പറയുന്നത്.
ക്വാറി ഉൽപന്നങ്ങള്‍ക്കുണ്ടായ വില വർധന നിർമാണ മേഖലയെ സാരമായി ബാധിക്കും. സർക്കാർ നിർമാണ പ്രവർത്തനങ്ങള്‍ സജീവമാകുന്ന സമയത്തെ വിലവർധന തിരിച്ചടിയായെന്ന് സർക്കാർ കരാറുകാർ പറയുന്നു.എം സാന്‍റ് ഒരു ഫൂട്ടിന് 47 രൂപയില്‍ നിന്ന് 52 രൂപയായാണ് വർധിച്ചത്.
പി സാന്‍റിന് അഞ്ചു രൂപ വർധിച്ച് 55 രൂപയായി. മെറ്റലിന് ഫൂട്ടിന് 46 രൂപയാണ് പുതിയ വില. വലിയ മെറ്റലിനും വില വർധിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ക്വാറി ഉല്പന്നങ്ങള്‍ വരുന്നതും റെയ്ഡുള്‍പ്പടെ സർക്കാർ നടപടികളും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്.
ജില്ല കലക്ടറുമായി കൂടിയാലോചന നടത്തുക, സർക്കാർ നിർമാണ പ്രവർത്തനങ്ങള്‍ക്ക് ഇളവ് നല്‍കുക എന്നീ ധാരണകള്‍ പാലിച്ചില്ലെന്നും കരാറുകാർക്ക് ആക്ഷേപമുണ്ട്. അതേസമയം, വിലവർധനയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടിലാണ് ക്വാറി ഉടകളൂടെ കൂട്ടായ്മ.







