ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെയുള്ള അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് രാഹുൽ ഗാന്ധിക്ക് നൽകിയ നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി.
കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു 2018ൽ രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമർശം. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ചായിരുന്നു പരാമർശം. ജാര്‍ഖണ്ഡിലെ ബിജെ പി പ്രവര്‍ത്തകനായ പ്രതാപ് കത്യാറാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍ച്ചയായി സമണ്‍സ് അയച്ചിട്ടും രാഹുല്‍ ഹാജരായിരുന്നില്ല.
തുടര്‍ന്ന് രാഹുലിനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുലിന്‍റെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് ഹൈക്കോടതി തീര്‍പ്പാക്കി. പിന്നാലെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.






