സംസ്ഥാന ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കടന്നുവന്നശേഷം രാജീവ് ചന്ദ്രശേഖർ തിരക്കിട്ട ചർച്ചകളിലാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിനുശേഷം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതിനുവേണ്ടി കരുക്കൾ നീക്കുകയാണ് അദ്ദേഹമെന്ന് അറിയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട്, പന്തളം നഗരസഭകൾ നിലനിർത്തേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്നമാണ്. പന്തളത്തും പാലക്കാടും പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ തൽക്കാലത്തേക്ക് പരിഹരിക്കാൻ സാധിച്ചെങ്കിലും വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായാൽ ഭരണംവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പാലക്കാടിനും പന്തളത്തിന് പുറമേ, ബിജെപി ലക്ഷ്യംവെക്കുന്ന തിരുവനന്തപുരം കോർപറേഷൻ പിടിക്കാനുള്ള തന്ത്രങ്ങൾക്കും ജില്ലാ ഘടകത്തെ ഒത്തുചേർത്ത് രാജീവിന് രൂപം നൽകേണ്ടതുണ്ട്. കൂടാതെ, ബിജെപി മുന്നേറ്റം ലക്ഷ്യമിടുന്ന തൃശൂർ, കോഴിക്കോട് കോർപറേഷനുകൾക്കു വേണ്ടിയും പുതിയ തന്ത്രങ്ങൾ മെനയേണ്ടതുണ്ട്. നിലവിൽ സംസ്ഥാനത്ത് നിയമസഭയിൽ ബിജെപി പ്രതിനിധികളുടെ എണ്ണം സംപൂജ്യമാണ്. കഴിഞ്ഞ നിയമസഭയിൽ ഒരു അംഗം ബിജെപിക്ക് ഉണ്ടായിരുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലമാണ് നേമം. ബിജെപിക്ക് കേരളത്തിൽ ആദ്യമായി വിജയിക്കാന്‍ സാധിച്ച നിയമസഭാ നിയോജകമണ്ഡലം എന്ന പ്രത്യേകതയും ഈ നേമത്തിനുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാലാണ് ഇവിടെ നിന്നും വിജയിച്ചത്. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് നേമം നിയമസഭാ നിയോജക മണ്ഡലം. മുൻ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ അടക്കമുള്ളവര്‍ നേമത്തു നിന്നും വിജയിച്ചതാണ്.






