തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ് ചന്ദ്രശേഖർ നടത്തിയത് വ്യക്തമായ ചട്ടലംഘനമാണെന്നും ഇതിനെതിരെ യുഡിഎഫ് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സത്യവാങ്മൂലത്തിൽ സ്ഥാനാർത്ഥിയുടെ സ്വത്തുവകകളുടെ പൂർണ്ണമായ വിവരം നൽകണമെന്നിരിക്കെ, കർണാടകയിലെ കോറമംഗലയിലുള്ള വസ്തുവിന്റെ വിവരം അദ്ദേഹം ബോധപൂർവ്വം മറച്ചുവെച്ചുവെന്നാണ് ആരോപണം. 2024-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്ന ഈ വസ്തു, 2026 മാർച്ച് 17-ന് നികുതിയടച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. എന്നിട്ടും പത്രിക സ്വീകരിച്ച നടപടി ചോദ്യം ചെയ്യപ്പെടുമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിനെതിരെയും വേണുഗോപാൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ബാർ മുതലാളിമാരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് ബാർ ലൈസൻസുകൾ നീട്ടിക്കൊടുത്തതെന്നും ഈ തുക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കർഷക പെൻഷൻ നിഷേധിച്ച ധനവകുപ്പിന്റെ നടപടി പാവപ്പെട്ട കർഷകരോടുള്ള വഞ്ചനയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾ മൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിലവിൽ സർക്കാരിനെതിരെ അതിരൂക്ഷമായ ജനവികാരമാണുള്ളതെന്നും സംസ്ഥാനത്താകെ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും കെ.സി. വേണുഗോപാൽ തൃശൂരിൽ പറഞ്ഞു.






