പത്തനംതിട്ട: റാന്നിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വരവൂർ സ്വദേശിക്കെതിരെയാണ് മൂന്ന് സ്ത്രീകൾ പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന മോർഫ് ചെയ്ത ദൃശ്യങ്ങൾ മറ്റൊരാൾ സ്വന്തം ഫോണിലേക്ക് പകർത്തിയതായും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും നിലവിൽ നിർണായക തെളിവുകൾ കണ്ടെത്താനായിട്ടില്ല. മറ്റൊരു മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
എന്നാൽ തങ്ങൾ നൽകിയ മൊഴിയിൽ ഇല്ലാത്ത വിവരങ്ങൾ പൊലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയെന്നും തെളിവുകൾ നശിപ്പിക്കാൻ പ്രതിക്ക് അവസരം ലഭിച്ചെന്നും പരാതിക്കാർ ആരോപിച്ചു. പണം വാങ്ങി മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ വിൽപ്പന നടത്തുന്ന ആളാണോ പ്രതിയെന്നും പരാതിക്കാർ സംശയിക്കുന്നുണ്ട്.
അതേസമയം, മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അന്വേഷണ സംഘം നിർണായക വിവരങ്ങൾ ശേഖരിച്ചു. വിദ്യാർത്ഥികളുടെ ചിത്രങ്ങൾ നിർമിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിൽപ്പന നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചിത്രങ്ങൾ പ്രചരിപ്പിച്ച വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതികളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് എംഎസ്എഫും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിന് പിന്നിൽ ഒരാൾ മാത്രമല്ലെന്നും വലിയ സംഘമുണ്ടെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കേസിൽ പ്രതിയായ ശ്രീഹരിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യസൂത്രധാരനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥിയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്നാണ് ശ്രീഹരി മൊഴി നൽകിയതെന്നാണ് വിവരം. ഭാരത് മാതാ കോളേജിലെ തന്നെ വിദ്യാർത്ഥിയായ ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അഞ്ചിലധികം പേരാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിലുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോളേജിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സംഘത്തിലെ അംഗങ്ങൾ മാത്രമുണ്ടായിരുന്ന ടെലഗ്രാം ഗ്രൂപ്പ് പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പിൽ നിരവധി മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം, പ്രതികൾ സാമ്പത്തിക ലാഭം നേടിയതായി നിലവിൽ തെളിവുകളില്ലെന്നും കൂടുതൽ പ്രതികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.



