ആഗോള രാഷ്ട്രീയത്തിലേക്ക് പുതിയൊരു വിപ്ലവ ചരിത്രത്തിന് തിരികൊളുത്തിയ രാജ്യമാണ് നേപ്പാള്‍. ഒരു ഭരണകൂടത്തെ തന്നെ നിലത്തിറക്കാന്‍ ശേഷിയില്‍ പുതിയ തലമുറ തെരുവിലിറങ്ങിയപ്പോള്‍ അത് പുതിയൊരു തുടക്കം കൂടിയായിരുന്നു. പിന്നീട് ശ്രീലങ്കയിലേക്കും ബംഗ്ലാദേശിലേക്കും യൂറോപ്പിലേക്കും വരെ പടര്‍ന്ന പുതിയ തലമുറയുടെ വിപ്ലവം. മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ പുറത്താക്കിയ 2025 സെപ്റ്റംബറിലെ ജന്‍ സീ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ആദ്യ രാജ്യവ്യാപക തെരഞ്ഞെടുപ്പില്‍ റാപ്പറും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ അധികാരത്തിലേക്കെന്ന സൂചനകളാണ് വരുന്നത്. ആരാണ് യുവാക്കളുടെ ഹരമായ ഈ ബാലേന്ദ്ര ഷാ?
തലമുതിര്‍ന്ന നേതാക്കള്‍ പലതും മത്സരത്തിനുണ്ടായിട്ടും മുന്നേറ്റമുണ്ടാക്കുന്നത് ഒരു 35കാരനാണ്. ഏകദേശം 1.9 കോടി വോട്ടര്‍മാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്, ഇതില്‍ എട്ട് ലക്ഷത്തോളം പേര്‍ കന്നി വോട്ടര്‍മാരായ യുവാക്കളാണ്. ഇവരാണ് ആര് ഭരിക്കണമെന്ന് വരെ തീരുമാനിക്കുന്ന നിര്‍ണായക ഘടകമാകുന്നത്. ബാലേന്ദ്രയുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി 80 ലേറെ സീറ്റില്‍ മുന്നിലാണ്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എട്ടു സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. പുതിയ തലമുറയ്ക്ക് വേണ്ടത് പഴഞ്ചന്‍ ആശയങ്ങളല്ല. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പുതിയതാണ്. അത് മനസിലാക്കി പ്രവര്‍ത്തിക്കുന്നവരെയാണ് അവര്‍ക്കാവശ്യം.
പതിറ്റാണ്ടുകളായി നേപ്പാള്‍ രാഷ്ട്രീയം ഭരിക്കുന്ന പഴയ നേതാക്കള്‍ക്ക് ഇത്തവണ വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ബാലേന്ദ്ര ഷാ എന്ന റാപ്പര്‍ കാഠ്മണ്ഡു മേയര്‍ സ്ഥാനം രാജിവെച്ചാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. അഴിമതിക്കും അസമത്വത്തിനുമെതിരെ യുവാക്കള്‍ക്കിടയില്‍ രൂപപ്പെട്ട രോഷത്തെ വോട്ടാക്കി മാറ്റാനാണ് ഷാ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ശക്തമായ സ്വാധീനവും ആധുനികമായ പ്രചാരണ ശൈലിയും അദ്ദേഹത്തെ ഒരു രാഷ്ട്രീയ നേതാവിനേക്കാള്‍ ഉപരി യുവതലമുറയുടെ ഐക്കണായി മാറ്റിയിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ മണ്ഡലമായ ഝാപയില്‍ ഷാ നേരിട്ട് മത്സരിക്കുന്നു എന്നതും അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ജനപിന്തുണയും തുറന്നുകാട്ടുന്നു. രാജവാഴ്ച്ച തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോള്‍ നേപ്പാളിലുണ്ടെന്നതും ബാലേന്ദ്ര ഷാ പോലും ചിലപ്പോള്‍ ഈ ആശയത്തോട് മൃദുസമീപനം പുലര്‍ത്തുന്നു എന്നതും ശ്രദ്ധേയം.
റാപ്പര്‍, ടെലിവിഷന്‍ താരം എന്നീ നിലകളില്‍ ജനപ്രീതി നേടിയ ബാലേന്ദ്ര ഷാ, തെരഞ്ഞെടുപ്പില്‍ യുവാക്കളെ ആകര്‍ഷിച്ച് ക്രൗഡ് പുള്ളറായി മാറിയിരുന്നു. മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍) ആറു സീറ്റില്‍ മാത്രമാണ് ലീഡു ചെയ്യുന്നത്. പുഷ്പകുമാര്‍ ദഹലിന്റെ നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടി മൂന്നു സീറ്റില്‍ മാത്രമാണ് ലീഡ് നേടിയത്. സമീപകാലത്ത് ഒട്ടും രാഷ്ട്രീയ സ്ഥിരത പുലര്‍ത്താത്ത രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. കഴിഞ്ഞ 17 വര്‍ഷത്തിനിടെ 13 സര്‍ക്കാരുകള്‍ മാറിവന്ന രാജ്യത്ത് പുതിയൊരാളെ പരീക്ഷിക്കാന്‍ ജനം തീരുമാനിച്ചാല്‍ തെറ്റ് പറയാനാകില്ല. അഴിമതിരഹിത ഭരണവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പോലുള്ള പുതിയ സംഘടനകള്‍ക്ക് ഇത് വളക്കൂറുള്ള മണ്ണൊരുക്കുന്നു.
കാലങ്ങളേറെ ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായിരിക്കുകയും പിന്നീട് പല കാരണങ്ങളാല്‍ നമ്മളോട് അകന്ന് ചൈനയോട് അടുക്കുകയും ചെയ്ത നേപ്പാളില്‍ ഇപ്പോള്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങളും വരാനിരിക്കുന്ന മാറ്റങ്ങളും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുമെന്നുറപ്പ്.




