പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെടുത്തിയിരുന്ന റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. തെറ്റായ വിവരങ്ങൾ നൽകി കാർഡിൽ പേര് ചേർത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാർഡുടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. കാർഡുടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ ചേർത്തത്. എന്നാൽ കാർഡുടമയ്ക്ക് ഭർത്താവിന്റെ സഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷം അടൂർ താലൂക്ക് സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കുകയായിരുന്നു. ഏറത്ത് പഞ്ചായത്തിലെ മണക്കാൽ കൊല്ലശ്ശേരിൽ വീട്ടിൽ താമസിച്ചിരുന്ന പരേതയായ യശോദയുടെ പേരിലാണ് ഈ റേഷൻ കാർഡ് എടുത്തിരുന്നത്. ഇതേ കാർഡ് ഉപയോഗിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പ് രേഖകൾ സമർപ്പിച്ചതെന്നുമാണ് വിവരം.
2020ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കൽ ഡിവിഷനിൽ നിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ചത്. കൊല്ലം ജില്ലയിൽ താമസിക്കുന്ന ശ്രീനാദേവി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചതിനെതിരെ അന്നും പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഡിസംബറിൽ എസ്.ഐ.ആർ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതെന്ന് കാർഡുടമയുടെ മകനായ ശ്രീജിത്ത് എസ്. പിള്ള പറഞ്ഞു. തുടർന്ന് ജനുവരി 10നാണ് ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയതെന്നും അദ്ദേഹം അറിയിച്ചു.






