മലപ്പുറം: അരീക്കോട്ട് എൽഡിഎഫിലും യുഡിഎഫിലും റിബൽ സ്ഥാനാർഥികൾ വിജയം നേടി. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് നോർത്ത് കൊഴക്കോട്ടൂരിൽ മത്സരിച്ച ഷാനിബ സുഹൈൽ മോൻ ആണ് യുഡിഎഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ച് വിജയിച്ചത്. നേരത്തെ മുസ്‌ലിംലീഗ് ടിക്കറ്റിൽ മത്സരിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗമായ സുഹൈൽ മോൻ്റെ ഭാര്യയാണ് ഷാനിബ.യുഡിഎഫ് ധാരണപ്രകാരം ഈ വാർഡ് കോൺഗ്രസ്സിനായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഒരു വിഭാഗത്തിൻ്റെ നിർബന്ധത്തിലാണ് ഷാനിബ മത്സരത്തിനിറങ്ങിയത്. എതിർസ്ഥാനാർഥി സിപിഎമ്മിലെ സുവർണ പുഷ്പരാജനെയാണ് ഇവർ 77 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
ചെമ്രക്കാട്ടൂർ വാർഡിൽ മത്സരിച്ച സിപിഎം അരീക്കോട് ലോക്കൽ കമ്മിറ്റി അംഗം പി. യമുനയാണ് വിജയിച്ച റിബൽ സ്ഥാനാർഥി. സിപിഎം ശക്തികേന്ദ്രമായ ഇവിടെ യുഡിഎഫ് ധാരണപ്രകാരം കോൺഗ്രസ് പ്രവർത്തകയും മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എം.പി. രമ പത്രിക നൽകിയിരുന്നു. അവർ പത്രിക പിൻവലിച്ച് യമുനയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അംഗീകരിക്കാൻ തയ്യാറായതാണ് വിജയത്തിലേക്ക് നയിച്ചത്.സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി ടി. ഗീതുവിനെ 163 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യമുന തോൽപിച്ചത്. സിപിഎം മുൻ അരീക്കോട് ഏരിയാ കമ്മിറ്റി അംഗം പരേതയായ പി. വള്ളിക്കുട്ടിയുടെ സഹോദരിയാണ് യമുന. സിപിഎം യമുനയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.



