തിരുവനന്തപുരം: ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകണമെന്ന് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ശുപാർശ ചെയ്തു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ ‘സംവരണേതര വിഭാഗം’ എന്ന നിലയിൽ തിരിച്ചറിയണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമസ്ഥാപനങ്ങളുടെ ഭരണസംവിധാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. റിപ്പോർട്ട് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി.
ഇതിനിടെ, വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ റിപ്പോർട്ട് നടപ്പാക്കുന്നതിന് പ്രത്യേക മേൽനോട്ട സംവിധാനമുണ്ടാക്കണമെന്ന് ആവശ്യമുയർന്നു. ഈ നിർദേശത്തോട് മുഖ്യമന്ത്രി യോജിച്ചതായും റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സംബന്ധിച്ച് വീണ്ടും വിശദമായ ചർച്ച നടത്തുമെന്നും അറിയിച്ചു.
പ്രധാന ശുപാർശകൾ
*കമ്യൂണിറ്റി ക്വാട്ടയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ്
*മലയോര-തീര മേഖലകളിൽ ഉന്നതവിദ്യാഭ്യാസ, പ്രൊഷണൽ കോഴ്സ്, സിവിൽ സർവീസ് പരിശീലനകേന്ദ്രങ്ങൾ തുടങ്ങണം
*സ്വാശ്രയ മെഡിക്കൽ കോഴ്സുകളിലെ 50 ശതമാനം സർക്കാർസീറ്റിലെ 20 ശതമാനം കമ്യൂണിറ്റി ക്വാട്ടയാക്കണം. ബാക്കി 50 ശതമാനത്തിലെ 30 ശതമാനം പൊതുകമ്യൂണിറ്റി ക്വാട്ടയും 20 ശതമാനം മാനേജിങ് കമ്യൂണിറ്റിയുടെ പ്രത്യേക മാനേജ്മെന്റ് ക്വാട്ടയുമാക്കണം.
*പട്ടികവിഭാഗസംവരണത്തിൽ ആളില്ലെങ്കിൽ അത് ജനറൽ മെറിറ്റിൽ യോജിപ്പിക്കാതെ എസ്.സി.സി.സി.ക്ക് നൽകണം. അവരും ഇല്ലെങ്കിൽ മറ്റുപിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങൾക്ക് നൽകണം
*രണ്ടുലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ള മാതാപിതാക്കളില്ലാത്ത ക്രിസ്ത്യൻ കുട്ടികൾക്കും പിതാവ് മരിച്ച സ്കൂൾ വിദ്യാർഥിനികൾക്കും ക്രൈസ്തവകർഷകരുടെ മക്കൾക്കും സ്കോളർഷിപ്പ് നൽകണം
*ഓർഫനേജുകൾക്കുള്ള സഹായം 1600 രൂപയാക്കണം
*മദ്രസ അധ്യാപക ക്ഷേമനിധിപോലെ സൺഡേ സ്കൂൾ, വേദപഠന, മതബോധന അധ്യാപകർക്കായി നടപ്പാക്കണം. യത്തീംഖാനയിലെ അന്തേവാസികൾക്ക് പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ നൽകുന്ന 10,000 രൂപയുടെ സ്കോളർഷിപ്പ് ക്രിസ്ത്യൻ അനാഥാലയങ്ങളിലെ കുട്ടികൾക്കും നൽകണം
*500 ചതുരശ്രയടിയിൽ താഴെയുള്ള ആരാധനാലയങ്ങൾക്കും കുരിശിൻതൊട്ടികൾക്കും കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇളവുനൽകണം
*ഒ.ഇ.സി. വിഭാഗ ക്ഷേമത്തിനായി പ്രത്യേക ഡയറക്ടറേറ്റും കമ്മിഷനും രൂപവത്കരിക്കണം
*സംസ്ഥാനസർക്കാർ സർവീസിലുള്ളവരുടെ ജാതിതിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണം
*ക്രൈസ്തവചരിത്രം, സാഹിത്യം, കലകൾ, സുറിയാനി, ലത്തീൻ ഭാഷകൾ എന്നിവയിൽ ഗവേഷണപദ്ധതികൾ തുടങ്ങണം. വേദപഠനബിരുദങ്ങൾ സമാനബിരുദങ്ങൾക്ക് തുല്യമായി സർവകലാശാലകൾ അംഗീകരിക്കണം. ക്രിസ്ത്യൻ സ്റ്റഡി വിഭാഗവും ചെയറും തുടങ്ങണം.






