ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് സർജനെ പിടികൂടിയത്. സർവകലാശാലയിലേക്ക് പലതവണ ഫോൺ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഹരിയാനയിലെ നൂഹ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് വൻതോതിൽ പരിശോധന തുടരുകയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയ്ക്കു കീഴിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ഇതിനിടെ കസ്റ്റഡിയിലായ മൂന്ന് പ്രതികളെ ഹരിയാന പൊലീസ് എൻഐഎയ്ക്ക് കൈമാറി. ഇവരെ ദില്ലിയിലെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുവന്നതയാണ് വിവരം. മുസമ്മിൽ, ആദിൽ, ഷഹീദ എന്നിങ്ങനെയുള്ള ഡോക്ടർമാരെയാണ് ഏജൻസി ഏറ്റെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യുപിയിൽ നിന്നുമാണ് പിടികൂടിയത്. കൂടാതെ അൽഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന നാല് പേരെയും ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






