ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്‌ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയ നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി.
മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററും, നാഷണൽ മെഡിക്കൽ രജിസ്റ്ററും ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ അസാധുവാക്കി. ഇതോടെ ഇവർക്ക് രാജ്യത്തെ ഏതെങ്കിലും ഭാഗത്ത് വൈദ്യചികിത്സ നടത്താനും മെഡിക്കൽ പദവികൾ വഹിക്കാനും കഴിയില്ലെന്ന് എൻഎംസി നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
ജമ്മു–കശ്മീരും ഉത്തർപ്രദേശും ചേർന്നുള്ള മെഡിക്കൽ കൗൺസിലുകളും ജമ്മു–കശ്മീർ പോലീസും ശേഖരിച്ച തെളിവുകൾ പരിശോധിച്ചതിനോടനുബന്ധിച്ചാണ് നടപടി. ഭീകരവാദവുമായി ബന്ധമുള്ള കേസിൽ ഇവർക്ക് പ്രാഥമികമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നു എൻഎംസിയുടെ ഉത്തരവിൽ പറയുന്നു.






