ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദവാനിയിൽ നിന്ന് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫും രണ്ട് സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുമായി ഫോണിൽ ബന്ധം പുലർത്തിയിരുന്നതായാണ് അന്വേഷണം വ്യക്തമാക്കുന്നത്.
കേസിൽ വിദേശ നയത്തിന്‍റെ തെളിവുകൾ കൂടുതൽ ശക്തമാകുകയാണ്. 2020 മുതൽ ഉകാസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിദേശത്തിരുന്ന ഭീകരൻ ഉമർ അടക്കമുള്ള പ്രതികളുമായി സ്ഥിരബന്ധം പുലർത്തിയതായി എൻഐഎ കണ്ടെത്തി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കണ്ണികളുടെ തെളിവുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ സ്ഥിരീകരിച്ചു.
ദേശീയ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺവേധ സംവിധാനം സ്ഥാപിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു. അതേസമയം, അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.






