കോൺഗ്രസ് ഒരിക്കലും ആ പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കൽപോലും ഇതുപോലെ ഒരു മാധ്യമ സ്ഥാപനത്തെയും ബഹിഷ്കരിച്ചിട്ട് ഉണ്ടാകില്ല. റിപ്പോർട്ടർ ചാനലിനെതിരായ കോൺഗ്രസ് ബഹിഷ്കരണത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. ചാനൽ ബഹിഷ്കരണം 100 ദിവസങ്ങളാണ് പിന്നിട്ടിരിക്കുന്നത്. അതായത് കഴിഞ്ഞ 100 ദിവസമായി കോൺഗ്രസിന്റെ പ്രതിനിധികൾ ഒന്നും തന്നെ ചർച്ചകളിൽ അടക്കം റിപ്പോർട്ടർ ചാനലുമായി സഹകരിക്കുന്നില്ല.
പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ അന്ന് രൂക്ഷമായി തുറന്നടിച്ചിരുന്നു. കെ സുധാകരന് പുറമേ ഇന്ന് മാത്യു കുഴൽനാടൻ എംഎൽഎയും ചാനലിനെതിരായ യുദ്ധത്തിന് മുൻനിരയിൽ തന്നെയുണ്ട്. പാതിവില സ്കൂട്ടർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാത്യുവിന് പങ്കുണ്ടെന്ന തരത്തിൽ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടൻ നിയമനടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.






