തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ആർഎസ്എസ് പ്രവർത്തകൻ ഉൾപ്പെട്ടത് വിവാദമാകുന്നു. പാറശ്ശാല ഗ്രാമപ്പഞ്ചായത്തിലെ മുറിയത്തോട്ടം വാർഡിലാണ് ആർഎസ്എസ് പ്രവർത്തകനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതായി ആരോപണം ഉയരുന്നത്. കോൺഗ്രസ് നേതൃത്വം ബേബികുമാറിനെയാണ് സ്ഥാനാർഥിയാക്കി നിശ്ചയിച്ചിട്ടുള്ളത്.
ഔദ്യോഗിക അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നതെങ്കിലും ആദ്യഘട്ടം മുതൽതന്നെ ബേബികുമാർ മുറിയത്തോട്ടം വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞതവണ എൽഡിഎഫ് ജയിച്ച ഇവിടെ ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. കോൺഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്താണ്. ഇത്തവണ കോൺഗ്രസിന്റെ വോട്ടിനോടൊപ്പം ബിജെപി വോട്ടുകളിൽ വിള്ളലുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് പ്രവർത്തകനെ കോൺഗ്രസ് രംഗത്തിറക്കിയത്.
കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ ഇക്കഴിഞ്ഞ വിജയദശമിദിനത്തിൽ ആർഎസ്എസിന്റെ നൂറാംവാർഷികത്തോടനുബന്ധിച്ച് പാറശ്ശാലയിൽ നടത്തിയ പദസഞ്ചലനത്തിൽ മുറിയത്തോട്ടം ശാഖയിൽനിന്നു പങ്കെടുത്തവരോടൊപ്പം ബേബികുമാർ ഗണവേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. കൃത്യമായ ആലോചനകളില്ലാതെയാണ് ആർഎസ്എസ് പ്രവർത്തകനെ കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിയാക്കി നിശ്ചയിച്ചതെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം ആരോപിക്കുന്നത്.






