തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനും തിരിച്ചടിയാകുന്ന നിർണായക രേഖകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്.
നിലവിലെ ടെൻഡറുകൾ റദ്ദാക്കി മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങണമെന്ന് പി.എസ്. പ്രശാന്ത് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയ രേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദേവസ്വം കമ്മിഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചതെന്നും രേഖകളിൽ വ്യക്തമാകുന്നതായി വിജിലൻസ് പറയുന്നു.
നിലവിലെ ടെൻഡർ റദ്ദാക്കാനും മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനും ബോർഡ് തീരുമാനിച്ചതായി രേഖയിൽ പ്രശാന്ത് കുറിച്ചിട്ടുണ്ടെന്നാണ് വിവരം. ഗുണനിലവാരം പരിഗണിച്ച് എത്ര ലിറ്റർ നെയ്യ് ആവശ്യമാണെന്ന് തീരുമാനിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും രേഖയിൽ പറയുന്നു.
അതേസമയം, മിൽമയിൽ നിന്ന് ശബരിമലയിലേക്ക് അയച്ച നെയ്യിന്റെ അളവിലും ദേവസ്വം രേഖകളിലെ കണക്കിലും വലിയ വ്യത്യാസമുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഏകദേശം 1,05,000 ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് അയച്ചതായി കണക്കുകളുണ്ടെങ്കിലും ദേവസ്വം രേഖകളിൽ ഏകദേശം 1,02,000 ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഏകദേശം 3,465 ലിറ്റർ നെയ്യ് എവിടെപ്പോയെന്നതിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. നെയ്യ് കടത്തിക്കൊണ്ടുപോയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഒരു കരാർ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.


