കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, കേസിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യഹർജികളും ഇന്ന് കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠർ രാജീവർ ദ്വാരപാലക കേസിൽ ഇന്ന് ജാമ്യഹർജി നൽകും. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ഠർ രാജീവറെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും.
കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠർ രാജീവർ സമർപ്പിച്ച ജാമ്യഹർജി നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്. രണ്ട് കേസുകളിലെയും ജാമ്യഅപേക്ഷകൾ ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിക്കും. അതേസമയം, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്. ശ്രീകുമാറും നേരത്തേ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.






