കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലാണ് ജയറാം ഹാജരായിരിക്കുന്നത്. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മൊഴി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.




