കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഈ ഹർജി ഡിസംബർ 18ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പ്രഖ്യാപിക്കും.
ജാമ്യനടപടികളോടനുബന്ധിച്ച്, രണ്ടാം പ്രതിയായി പുനഃചേർത്ത ദ്വാരപാലക ശിൽപകേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക കേസിൽ അദ്ദേഹം റിമാൻഡിലായതിനാൽ ജാമ്യം ലഭിച്ചാലും ഉടൻ പുറത്തിറങ്ങാനാവില്ല.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡ് അംഗങ്ങൾ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് ജാമ്യഹർജിയിൽ ഉന്നയിച്ച വാദം. മിനിറ്റ് ബുക്കിൽ ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയാണെന്ന് അപേക്ഷയിൽ പറയുന്നുണ്ട്. മറ്റുള്ളവരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടി സ്വീകരിച്ചതിലുണ്ടായ എതിർപ്പും പത്മകുമാർ തന്റെ ഹർജിയിൽ വ്യക്തമാക്കി.






