കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡുകൾ ആരംഭിച്ചു. കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് പരിശോധന. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന നടത്തുന്നത്.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ വീടുകളിലും സ്വർണ വ്യാപാരി ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി സംഘം പരിശോധന നടത്തി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസിലും ബെല്ലാരിയിലെ ഗോവർധന്റെ വീട്ടിലും ബെംഗളൂരുവിലെ ഗോവർധന്റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരം വസതിയിലും പരിശോധന പുരോഗമിക്കുകയാണ്.
കേരളത്തിൽ മുരാരി ബാബുവിന്റെ കോട്ടയം വസതി, ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂർ പുളിമാത്തുള്ള വീട്, എൻ. വാസുവിന്റെ പേട്ടയിലെ വീട്, എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട് എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, എസ്. ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും പരിശോധന നടക്കുന്നു. നിലവിൽ തന്ത്രി കണ്ഠർ രാജീവരുടെ വീട്ടിൽ ഇഡി പരിശോധന നടത്തിയിട്ടില്ല.
ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി അന്വേഷിക്കുന്നതിനിടെയാണ് സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നതിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം.






