കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിൽ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്.
41 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യം നേടിയ തന്ത്രിയുടെ കേസിൽ, അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. ശ്രീകോവിലിന് പുറത്തുള്ള കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്വമില്ലെന്നും, അറ്റകുറ്റപ്പണികളിലും സ്വർണം പൂശുന്നതിലും തന്ത്രിയുടെ ചുമതലയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചന ആരോപണത്തിനും അടിസ്ഥാനമില്ലെന്നുമായിരുന്നു അന്നത്തെ വിലയിരുത്തൽ.
എന്നാൽ ഈ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. തന്ത്രിയും ഒന്നാം പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും, പല സാഹചര്യങ്ങളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വാദിക്കുന്നു. മുൻകാല സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും ഉൾപ്പെടെ തെളിവുകളുണ്ടെന്നാണ് അവകാശവാദം.
ശബരിമലയിൽ പ്രതിക്ക് പ്രവേശനം ലഭിക്കാൻ തന്ത്രി കുടുംബത്തിന്റെ സഹായമുണ്ടായിരുന്നുവെന്നും, സ്വർണ്ണപ്പാളി കടത്തുന്നതിന് ഗൂഢാലോചന നടന്നതായും അന്വേഷണ സംഘം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്.






