തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ 1587 എണ്ണം ഇനിയും പിൻവലിക്കാനുണ്ടെന്ന് സർക്കാർ കണക്കുകൾ. നിയമസഭയിൽ എപി അനിൽകുമാർ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലൂടെയാണ് വിവരം പുറത്തുവന്നത്.
ആകെ 2634 കേസുകളിലായി 29,119 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 1047 കേസുകളിൽ തുടർനടപടികൾ ഒഴിവാക്കിയതോ, പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതോ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 692 കേസുകൾ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു.
2021 ഫെബ്രുവരിയിൽ ശബരിമലയും പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട സമരകേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും 1587 കേസുകൾ പിൻവലിക്കപ്പെടാതെ തുടരുന്നതായി മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളെ കുറിച്ച് എപി അനിൽകുമാർ പതിനാലാം നിയമസഭാ സമ്മേളനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 16നാണ് ചോദ്യം ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ മറുപടി ലഭിക്കാതിരുന്നതിനാൽ ഡിസംബർ 6ന് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് രണ്ട് ദിവസം മുൻപാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.




