കൊച്ചി: കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ നേവിയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാനിയൻ പൗരന്മാരും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ അർമേനിയയിലേക്ക് മടങ്ങി. ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. ഇറാൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ലൈ എക്സ് എയ്റോ വിമാനത്തിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഘം അർമേനിയയിലെ സവാർനോട്ട്സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഈ വിമാനം കൊളംബോയിൽ നിന്നാണ് കൊച്ചിയിൽ എത്തിയത്.
കഴിഞ്ഞ നാലിനാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണ ഭീഷണിയെ തുടർന്ന് ഐആർഐഎസ് ലാവൻ പടക്കപ്പലിലെ ഇറാനിയൻ നാവികരും പൗരന്മാരും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ കൊച്ചിയിൽ നങ്കൂരമിട്ടത്. ഇവരിൽ ചിലർ ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്കായി എത്തിയവരായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റർനാഷനൽ ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസ പ്രകടനത്തിലും പങ്കെടുക്കാൻ ഇറാനിൽ നിന്നെത്തിയ കപ്പലുകളിൽ ഒന്നാണ് ഐആർഐഎസ് ലാവൻ.
ഇതിനു പുറമേ ഐആർഐഎസ് ബുഷേർ, ഐആർഐഎസ് ദേന എന്നീ കപ്പലുകൾക്കും ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. ഇതിൽ ബുഷേർ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിൽ നങ്കൂരമിട്ടു. ദേനയെ ശ്രീലങ്കയ്ക്ക് സമീപം യുഎസ് ആണവ അന്തർവാഹിനി ടോർപിഡോ ആക്രമണത്തിൽ മുക്കിയതായും റിപ്പോർട്ടുണ്ട്. ലാവൻ കൊച്ചി തുറമുഖത്ത് എത്തിയ ദിവസമായിരുന്നു ഈ ആക്രമണം നടന്നത്.






