റിയാദ്: സെപ്റ്റംബർ 23-ന് സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനം ആഘോഷിക്കും. “നമ്മുടെ പ്രകൃതിയിൽ അഭിമാനം” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പുതിയ തലമുറയിലേക്ക് പൈതൃകവും സംസ്കാരവും കൈമാറുന്നതാണ് ലക്ഷ്യം. ദേശീയ പതാക ഉയർത്തൽ, പരമ്പരാഗത വസ്ത്ര ധാരണ എന്നിവയോടെ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു.
ദേശീയ ദിനാഘോഷങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ,താമസക്കാർക്കും പങ്കെടുക്കാൻ അവസരം നൽകുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സെപ്റ്റംബർ 23 ചൊവ്വാഴ്ച പൊതുസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, അൽഖോബാർ എന്നിവിടങ്ങളിൽ കലാ, സാംസ്കാരിക പരിപാടികൾ, കരിമരുന്ന് ഷോകൾ, പരേഡുകൾ, ആർടിസ്റ്റ് പ്രദർശനങ്ങൾ എന്നിവ അരങ്ങേറും. റോയൽ സൗദി എയർഫോഴ്‌സ് ടൈഫൂൺ, എഫ്-15 യുദ്ധവിമാനങ്ങൾ എന്നിവയുടെ വ്യോമപ്രകടനങ്ങൾ രാജ്യത്തിന്റെ അഭിമാനവും കരുത്തും പ്രകടിപ്പിക്കും.
ജിദ്ദയിലെ ആർട്ട് പ്രൊമേനേഡിൽ ലൈവ് സംഗീത പരിപാടികളും വാട്ടർ ഷോകളും, അൽബലദ് പ്രദേശത്ത് ക്ലാസിക് ഷോകൾ, കവിതാ സദസ്സുകൾ എന്നിവ നടക്കും. അൽഉലയിൽ “അസിമുത്ത് ഫെസ്റ്റിവൽ” നടപ്പാക്കുകയും അന്താരാഷ്ട്ര ഡി.ജികൾ പങ്കെടുക്കുന്ന സംഗീതാനുഭവങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ദേശീയ ദിനാഘോഷങ്ങൾ സൗദി അറേബ്യയുടെ സാംസ്കാരിക വൈവിധ്യവും ഐക്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. “വിഷൻ 2030” പദ്ധതിയുടെ വിജയകരമായ മുന്നേറ്റവും രാജ്യത്തിന്റെ സുരക്ഷിതവും അഭിവൃദ്ധിയുള്ള ഭാവിക്കുള്ള പരിശ്രമവും ഈ ആഘോഷങ്ങൾ ഓർമ്മപ്പെടുത്തുന്നു.






