ആലപ്പുഴ: ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭന്റെ കൊലപാതകത്തിൽ പ്രതിയായ സി.എം. സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സെബാസ്റ്റ്യൻ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണു കേസിൽ ഇയാളെ പ്രതിയാക്കി ചേർത്തത്.
ജൈനമ്മ കൊലക്കേസിൽ റിമാൻഡിലായിരുന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ദിവസം ജയിലിൽ എത്തിച്ചാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിന്ദു കൊലക്കേസിലെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പോലീസ് ഒരുങ്ങുകയാണ്. കോയമ്പത്തൂർ, കുടക്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ സെബാസ്റ്റ്യനും ബിന്ദുവും ചേർന്ന് യാത്ര ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബിന്ദുവിനെ കേരളത്തിന് പുറത്താണ് കൊലപ്പെടുത്തിയതാകാമെന്ന സംശയം പൊലീസിനുണ്ട്. അടുത്തിടെ പുറത്തുവന്ന ശബ്ദരേഖയിൽ, സെബാസ്റ്റ്യനും ഒരു സുഹൃത്തും ചേർന്ന് ബിന്ദുവിനെ കൊലപ്പെടുത്തിയതായി ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണം നടന്നത് നാല് വർഷങ്ങൾക്ക് മുമ്പാണ്.
2006 മുതൽ ബിന്ദു കാണാതെയായിരുന്നു. 2017 സെപ്റ്റംബർ 17-ന് സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖ ചമച്ച് വിറ്റതിനുമായി സെബാസ്റ്റ്യനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിന്ദുവുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും നേരത്തെ തെളിവുകളുടെ അഭാവത്തിൽ ഇയാൾക്കെതിരെ നടപടി എടുക്കാനായിരുന്നില്ല.






