ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കരാറെടുത്ത കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഈ അട്ടിമറിക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൽ കലാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 26-ന് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മതിയായ പാസുകളില്ലാതെ സെക്യൂരിറ്റി കൺട്രോൾ റൂമിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഡിജിറ്റൽ സംവിധാനങ്ങൾ അടിച്ചുതകർക്കുകയായിരുന്നു. നെറ്റ്‌വർക്ക് വിഡിയോ റെക്കോർഡറുകൾ, ഫൈബർ കേബിളുകൾ എന്നിവ മനഃപൂർവം നശിപ്പിച്ചതോടെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലെയും ദൃശ്യങ്ങൾ പോലീസിന് ലഭ്യമാകാതെ വന്നു. ആയിരക്കണക്കിന് ആരാധകരും വിഐപി പവിലിയനിൽ പ്രമുഖരും ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു അട്ടിമറി നടന്നത് സുരക്ഷാ ഏജൻസികളെ ഞെട്ടിച്ചിരിക്കുകയാണ്.
സുരക്ഷാ ചുമതലയുണ്ടായിരുന്ന ‘സ്റ്റാക് ടെക്നോളജീസ്’ ഉദ്യോഗസ്ഥൻ ആദിത്യ ഭട്ട് നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. തങ്ങൾക്ക് ലഭിക്കാനുള്ള 10 ലക്ഷം രൂപയുടെ ശമ്പള കുടിശ്ശിക കമ്പനി നൽകാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തിന് പിന്നിലെന്ന് പ്രതികൾ സമ്മതിച്ചു. പണം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ സ്റ്റേഡിയത്തിന്റെ സുരക്ഷ അവതാളത്തിലാക്കിയ പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നിൽ മറ്റ് അട്ടിമറി ലക്ഷ്യങ്ങളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.








