മലപ്പുറം: എളമരം ബി.ടി.എം.ഒ. യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ പക്ഷി നിരീക്ഷണ ദിനത്തിൽ മാവൂർ തെങ്ങിലക്കടവ് പക്ഷി സങ്കേതം സന്ദർശിച്ചപ്പോൾ, പ്രദേശത്തെ ജൈവവൈവിധ്യം നേരിടുന്ന ഗുരുതരമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടു.
പഴയ കാലങ്ങളിൽ 36 ഇനം വിദേശ പക്ഷികൾ ഉൾപ്പെടെ 150 ഓളം ദേശാടനപ്പക്ഷികൾ എത്തിയിരുന്ന ഇവിടെ, കാട്ടു താറാവ്, ചാരകൊക്ക്, കരിങ്കൊക്ക്, നാടൻ വേലിതത്ത തുടങ്ങി വളരെ കുറഞ്ഞ പക്ഷികളെ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നീർത്തടങ്ങളിൽ പരന്നു കിടക്കുന്ന പായലും പുല്ലും കാരണം ദേശാടനപ്പക്ഷികൾക്ക് ആഹാരം ലഭിക്കാത്തതാണ് ഇവയുടെ വരവ് കുറയാൻ ഇടയാക്കിയത്.
പ്രദേശത്തെ പക്ഷിനിരീക്ഷകനും പത്രപ്രവർത്തകനുമായ പി.ടി. മുഹമ്മദുമായി സീഡ് അംഗങ്ങൾ അഭിമുഖം നടത്തി. പക്ഷിനിരീക്ഷകർ നിരവധി തവണ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പി.ടി. മുഹമ്മദ് പറഞ്ഞു. അദ്ദേഹം തന്റെ ശേഖരത്തിലുള്ള പക്ഷി ആൽബം സീഡ് അംഗങ്ങളെ കാണിക്കുകയും സ്ഥിരമായി വരാറുള്ള പക്ഷികളെക്കുറിച്ച് വിവരങ്ങൾ കൈമാറുകയും ചെയ്തു.
വലിയ തോതിൽ പരന്നു കിടക്കുന്ന പായലുകൾ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുകയും, പക്ഷികളുടെ വംശനാശത്തിനു കാരണമാവുകയും ചെയ്യും. ഉടൻ തന്നെ പായലും പുല്ലും നീക്കം ചെയ്ത് പറവകൾക്ക് അനുകൂല സാഹചര്യം ഒരുക്കണമെന്നാണ് സീഡ് അംഗങ്ങളുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ വരും കാലങ്ങളിൽ വലിയ വിപത്തായിരിക്കും ഉണ്ടാവുകയെന്നും അവർ ചൂണ്ടിക്കാട്ടി.




