തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സിപിഐഎമ്മിന്റെ പരാതിയിലാണ് മേയറിനും ഡെപ്യൂട്ടി മേയറിനുമെതിരെ കേസെടുത്തത്. അതേസമയം, വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. എൽഡിഎഫ് കൗൺസിലർമാരെ മേയർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. എൽഡിഎഫ് കൗൺസിലർ എസ് പി ദീപക് ബിജെപി കൗൺസിലറെ ചവിട്ടിയതായും എഫ്‌ഐആറിൽ പരാമർശമുണ്ട്.
ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയും മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ. സുഗതന്റെയും രാജി ആവശ്യപ്പെട്ടും എൽഡിഎഫ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് കോർപ്പറേഷനിൽ സംഘർഷമുണ്ടായത്. തുടർന്ന് നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്ന സിപിഐഎം പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.
സംഭവത്തിന് പിന്നാലെ മേയർ വി വി രാജേഷ് ഉൾപ്പെടെ 16 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മേയറടക്കം ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും മേയറുടെ കാലിനും ആശാനാഥിന്റെ തലക്കും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. അതേസമയം, സിപിഐഎം കൗൺസിലർ സിന്ധു ശശിക്ക് തലയ്ക്ക് പരിക്കേറ്റ് നാല് സ്റ്റിച്ചുകൾ ഇടേണ്ടിവന്നു.
ഇതിനിടെ, ആർ. സുഗതൻ ഉൾപ്പെടെയുള്ള കൗൺസിലർമാരുടെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രത്യേക ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് ആർ. സുഗതനെ ഒഴിവാക്കി 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും അത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച എൽഡിഎഫ് പ്രതിഷേധം ഇന്നും തുടരുകയാണ്. ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടുള്ള റിലേ സമരവും തുടരുന്നുണ്ട്.






