ദുബായ്: ഇന്ത്യൻ വ്യവസായിയും എൻഎംസി ഹെൽത്ത്‌കെയറിന്റെ സ്ഥാപകനുമായ ബി.ആർ. ഷെട്ടിക്ക് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. 381 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. വായ്പയ്ക്കായി നൽകിയ വ്യക്തിഗത ഗ്യാരണ്ടിയിൽ ഷെട്ടി കള്ളം പറഞ്ഞുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്.
2018 ഡിസംബറിൽ എൻഎംസി ഹെൽത്ത്‌കെയറിന് എസ്ബിഐ നൽകിയ 415 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട് ഷെട്ടി വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നോ എന്നതാണ് കേസിന്റെ പ്രധാന വിഷയം. ഷെട്ടി തന്റെ ഒപ്പ് വ്യാജമാണെന്നും വായ്പ അനുവദിച്ച ബാങ്ക് സിഇഒയെ ഒരിക്കലും കണ്ടിട്ടില്ലെന്നും വാദിച്ചെങ്കിലും, കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഈ വാദം തള്ളി.
2020-ലെ ഷെട്ടിയുടെ ഇമെയിലിൽ വ്യക്തിഗത ഗ്യാരണ്ടിയെക്കുറിച്ചുള്ള പരാമർശം ഉൾപ്പെട്ടിരുന്നതാണ് നിർണായക തെളിവായി മാറിയത്. കൂടാതെ, ബാങ്ക് സിഇഒ എൻഎംസി ഓഫീസിൽ എത്തിയതിന്റെ ഫോട്ടോകളും മൊഴികളും ഷെട്ടിയുടെ ഒപ്പ് യഥാർത്ഥമാണെന്ന് ഉറപ്പിച്ചു. സാക്ഷി മൊഴികളും രേഖകളും എതിരായതിനെ തുടർന്ന് കോടതി ഷെട്ടിയെ 381 കോടി രൂപ പലിശയുമടക്കം എസ്ബിഐക്ക് നൽകാൻ ഉത്തരവിട്ടു. തുക പൂർണ്ണമായി അടയ്ക്കുന്നതുവരെ പ്രതിവർഷം 9 ശതമാനം അധിക പലിശയും ബാധകമാകും.
ജീവനക്കാരുടെ ഇടയിൽ തന്റെ ഒപ്പ് കോപ്പിയടിക്കുന്ന മത്സരം ഉണ്ടായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ നേരിടുന്നതെന്നും ഷെട്ടി കോടതിയിൽ വാദിച്ചെങ്കിലും, കയ്യക്ഷര വിദഗ്ദ്ധരുടെ പരിശോധനയിൽ ഒപ്പ് യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചു. എൻഎംസി ഹെൽത്ത്‌കെയറിന്റെ തകർച്ചയ്ക്ക് പിന്നാലെയായാണ് ഷെട്ടിക്കെതിരായ ഈ നിർണായക വിധി വന്നിരിക്കുന്നത്.






