പാരിസ്: രാജ്യത്തിന്റെ 70 ശതമാനത്തോളം പ്രദേശങ്ങളിൽ ജലനിയന്ത്രണം ഏർപ്പെടുത്തി തുടർച്ചയായ ഉഷ്ണതരംഗത്തെ തുടർന്ന് കടുത്ത വരൾച്ചയിലായ ഫ്രാൻസ്. രാജ്യ തലസ്ഥാനമായ പാരിസ് അടക്കമുള്ള ഭൂരിഭാഗം മേഖലകളിലും വരൾച്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്രാൻസിലെ ഭരണനിർവഹണത്തിനായി ഇന്ത്യയിലെ ജില്ലകൾക്ക് സമാനമായി തിരിച്ചിട്ടുള്ള 101 ഡിപ്പാർട്ട്‌മെന്റുകളിൽ 67 എണ്ണത്തിലും ഏറ്റവും ഉയർന്ന ‘ക്രൈസിസ് അലർട്ട്’ പ്രഖ്യാപിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഉഷ്ണതരംഗവും മഴയുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരൾച്ചയിലേക്ക് തള്ളിയിട്ടത്. റെക്കോർഡ് ചൂടാണ് പല നഗരങ്ങളിലും രേഖപ്പെടുത്തുന്നത്. കുടിവെള്ളക്ഷാമത്തിന് പുറമെ പലയിടത്തും പടർന്നുപിടിച്ച കാട്ടുതീയും കടുത്ത ചൂടുനിമിത്തം ഉണ്ടായ മരണങ്ങളും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി.
ഏറ്റവും ഉയർന്ന ജാഗ്രതാ നിർദേശമുള്ള ‘ക്രൈസിസ്’ മേഖലകളിൽ കുടിവെള്ളം, ശുചിത്വം, ആരോഗ്യം, അഗ്നിരക്ഷാ സേവനങ്ങളടക്കമുള്ള സിവിൽ പ്രൊട്ടക്ഷൻ എന്നിവയ്ക്ക് മാത്രമായി വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്.




