കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതക്കുനേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കക്കോടി സ്വദേശിനിയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കക്കോടി കിഴക്കുമുറി എടക്കാട്ട് താഴം അക്ഷയിനെയാണ് (25) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പരാതിക്കാരിയുടെ വീടിന്റെ പുറത്തുള്ള ബാത്ത്റൂമിൽനിന്ന് കുളിച്ച് പുറത്തേക്കിറങ്ങവെ പ്രതി ബാത്ത്റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
യുവതി ചേവായൂർ പൊലീസ് സ്റ്റേഷനിൽ 2023ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അക്ഷയ്. ഈ കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേഷനുകളിലായി പോക്സോ കേസും, പൊതുജന ശല്യത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളോട് മോശമായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയത്തിനും, ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫിസിന്റ ലോക്ക് പൊട്ടിച്ച് അതിക്രമിച്ചുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും മോഷണം നടത്തിയ കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്.
നിലവിൽ പ്രതി ഈ കേസുകളിൽ ജാമ്യത്തിലാണ്. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിമിൻ ദിവാകർ, മിജോ, അബ്ദുൽ മുനീർ എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



