ആലപ്പുഴ: വീടിന് സമീപമുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന 56-കാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടത്. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ നഗറിൽ സബീർ (44) ആണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
കുളിക്കടവിൽ ആരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെ എത്തിയ പ്രതി തോർത്തുകൊണ്ട് മുഖം മൂടി ഇവരെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും വെള്ളത്തിനടിയിൽ വച്ച് വയറ്റിലും നെഞ്ചത്തും ചവിട്ടി മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഇതിനിടെ മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് എത്തുന്നത് കണ്ട പ്രതി ആറ്റിലൂടെ നീന്തി രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിവരുന്നതായി മാന്നാർ പോലീസ് അറിയിച്ചു.






