തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്റ്റിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് പൊലീസ് മുംബൈയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.
സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
കേസിലെ ഒന്നാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്. ലിവിയയുടെ നിര്‍ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണമെന്നാണ് നാരായണ ദാസിന്‍റെ മൊഴി. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്.






