ലഖ്നൗ: ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ ശിയാ സമൂഹ നേതാക്കൾ ദുഃഖാചരണം പ്രഖ്യാപിച്ചു. ലഖ്നൗവിലെ ശിയാ നേതാവ് മൗലാനാ സയ്ദ് കൽബേ ജവാദ് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് അറിയിച്ചു.
കടകമ്പോളങ്ങൾ സ്വമേധയാ അടച്ചിടാൻ ആഹ്വാനം ചെയ്തെങ്കിലും ആരെയും നിർബന്ധിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മൗന മാർച്ച് സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് പറഞ്ഞ അദ്ദേഹം, സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനും കടുത്ത വിമർശനം ഉന്നയിച്ചു. ദൈവം അവരെ ശിക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ, ജമ്മു കാശ്മീരിലും ഖമനെയിയുടെ വിയോഗത്തിൽ പ്രതിഷേധം ഉയർന്നു. ശ്രീനഗറിൽ ഖമനെയിയുടെ ചിത്രം ഉയർത്തിപിടിച്ചാണ് പ്രതിഷേധക്കാർ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.






