പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ മന്ത്രി എംബി രാജേഷ്. നടി വിന്‍സി അലോഷ്യസ് നടനെതിരെ നല്‍കിയ വെളിപ്പെടുത്തലില്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സിനിമാ മേഖലയില്‍ മാത്രമല്ല മറ്റ് ഏത് മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് വകുപ്പ് കൈക്കൊള്ളും. വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും കേസെടുക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് കാലത്തെ പോലീസിന്റെ വീഴ്ചയാണ് ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോടതി തന്നെ പോലീസിനെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവെന്നും രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലഹരി കേസിൽ നടനെ കോടതി വെറുതെ വിട്ടത്. നടനും സംഘവും ലഹരി ഉപയോഗിച്ചത് പരിശോധിച്ചില്ല എന്നും കോടതി കണ്ടെത്തിയിരുന്നു.
അതേസമയം ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ‘സൂത്രവാക്യം’ എന്ന സിനിമയിൽ വെച്ചാണ് മോശം അനുഭവം ഉണ്ടായത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്റെ പേര് വിന്‍സി വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടിയ ദൃശ്യങ്ങളും പുറത്ത് വന്നു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ് സംഘം ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.






